Kerala
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടമുണ്ടാക്കിയത്. ചെറിയാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.
Sports
അറ്റ്ലാന്റെ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദങ്ങൾക്ക് മറുപടിയുമായി ലയണൽ മെസി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും, കളിസ്ഥലത്തെ മികച്ച പ്രകടനം തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്നും മെസി വ്യക്തമാക്കി. ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം അർജന്റീനയ്ക്ക് ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ മെസി പൂർണ്ണമായും തള്ളി.
"ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ല. കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. എന്നാൽ ഈ സംഘത്തിന്റെ കഴിവിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു," അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കവെ മെസി പറഞ്ഞു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മെസിയുടെ രണ്ട് അസിസ്റ്റുകളുടെ കരുത്തിൽ അർജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ ഈ ചരിത്രവിജയം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കാണ് മെസി സമർപ്പിച്ചത്.
കൃത്യം 40 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ പുതുക്കിയ മെസി, സ്വർഗത്തിലിരുന്ന് അദ്ദേഹം ഈ വിജയം പൂർണ്ണമായും ആസ്വദിക്കുന്നുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന തദ്ദേശീയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശിയും റിട്ടയേർഡ് തഹസിൽദാരുമായ രാജേന്ദ്രൻ നായരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ (ജവാന്മാരെ) ഒരു മദ്യ ബ്രാൻഡിന് പേരിട്ട് വിളിക്കുന്നത് അവരെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ജവാന്റെ നിർമ്മാതാക്കളായ പൊതുമേഖലാ സ്ഥാപനം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്.
1937-ൽ പ്രവർത്തനം ആരംഭിച്ച ഈ ചരിത്രപ്രസിദ്ധമായ കമ്പനിയിൽ ഉത്പാദിപ്പിച്ചിരുന്ന മദ്യം മുൻകാലങ്ങളിൽ ഇന്ത്യൻ മിലിട്ടറി കാന്റീനുകളിലും വിതരണം ചെയ്തിരുന്നു. ഇതിൽ സൈനികരെ അപകീർത്തിപ്പെടുത്തുന്ന യാതൊരു ഉദ്ദേശ്യവുമില്ലെന്നും കമ്പനി അധികൃതർ മറുപടി നൽകി. അതേസമയം കമ്പനി നൽകിയ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് പരാതിക്കാരനായ രാജേന്ദ്രൻ നായർ വ്യക്തമാക്കുന്നത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ആർഎസ്എസിന്റെ തലവന്‍ മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സഖാവ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വി.ഡി. സതീശൻ വിഷയം വഴിതിരിച്ചുവിടുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിൽ ആരും തെറ്റ് പറഞ്ഞിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.
എന്നാൽ സംഘപരിവാർ നേതാക്കളുടെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കുന്നുവെന്ന വിമർശനമാണ് ഉയർന്നതെന്നും പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ബിജെപി സർക്കാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്ന നിരവധി തീരുമാനങ്ങളാണ് നിലവിലെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 32 ശതമാനം മഴക്കുറവ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള ഒന്നര മാസം സംസ്ഥാനത്ത് 973 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വർഷം ലഭിച്ചതാകട്ടെ 659.8 മില്ലിമീറ്റർ മഴ മാത്രമാണ്. 2025ൽ ഈ കാലയളവിൽ 15 ശതമാനം മാത്രം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കൊല്ലം ഇത്രയധികം കുറവുണ്ടായത്.
മഴക്കുറവ് കൂടുതൽ തെക്കൻകേരളത്തിൽ
കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട്ടാണ്. 1043 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ലഭിക്കേണ്ട മഴയിൽ 21 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും 1000 മില്ലിമീറ്റർ മഴ ഇക്കാലയളവിൽ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. 393.5 മില്ലിമീറ്റർ മഴമാത്രമാണ് കൊല്ലത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് 403 മില്ലിമീറ്റർ മഴയും.
കാലവർഷക്കാറ്റ് ദുർബലം
സംസ്ഥാനത്തെ മലയോരജില്ലകളായ ഇടുക്കിയിലും വയനാട്ടിലും ഇക്കുറി ആകെ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ഇടുക്കിയിൽ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 1121 മില്ലിമീറ്റർ മഴയാണെങ്കിൽ ലഭിച്ചതാകട്ടെ വെറും 491.5 മി.മീ. മാത്രം. 56ശതമാനം മഴക്കുറവാണ് ഇടുക്കിയിൽ മാത്രമുണ്ടായത്. വയനാട്ടിലാകട്ടെ 1143.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 463.3 മി.മീ മാത്രമാണ് ലഭിച്ചത്. 59 ശതമാനം മഴക്കുറവാണ് വയനാട്ടിൽ ഉണ്ടായത്.
കാലവർഷക്കാറ്റ് പൊതുവേ ദുർബലമായതിനാലാണ് മലയോരജില്ലകളിൽ മഴ കുറഞ്ഞതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. എൽനിനോ പ്രതിഭാസത്തെ തുടർന്നാണ് സംസ്ഥാനത്തും മഴയിൽ കുറവുണ്ടായത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കാറ്റ് അനുകൂലമായാൽ 18ന് ശേഷം വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
താപനില ഉയരുന്നു
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷസ് മുതൽ 4.9 ഡിഗ്രി സെൽഷസ് വരെ വർധിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ മഴക്കുറവ് ശതമാനത്തിൽ
വർഷം
2025
2024
2023
2022
2021
2020
ശതമാനം
15%
20%
35%
19%
33 %
National
ന്യൂഡൽഹി: ഭരണമുന്നണിയായ എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ബിജെപിയുമായി ഉണ്ടായിട്ടില്ലെന്ന് എൻസിപി (ശരദ് പവാർ) നേതാവായ സുപ്രിയ സുലെ.
മണ്ഡലപുനർനിർണയ ബില്ലിലടക്കം എൻസിപി (എസ്പി) എൻഡിഎയെ പിന്തുണച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടിയുടെ നിലപാട് സുപ്രിയ സുലെ വ്യക്തമാക്കിയത്.
മണ്ഡലപുനർനിർണയത്തിനെ പിന്തുണയ്ക്കണമോയെന്നതിൽ പാർട്ടി ഔദ്യോഗിക നിലപാടെടുത്തിട്ടില്ലെന്നു വ്യക്തമാക്കിയ സുപ്രിയ ബില്ലിനെ എൻസിപി (എസ്പി) പിന്തുണയ്ക്കുമെന്ന അഭ്യൂഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വിശേഷിപ്പിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ ചൊവ്വാഴ്ച രാത്രി അജിത് പവാറിന്റെ എൻസിപിയിലെയും ശരദ് പവാറിന്റെ എൻസിപിയിലെയും നേതാക്കൾ വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയതിനു പിന്നാലെയായിരുന്നു അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചത്.
എന്നാൽ കൂടിക്കാഴ്ചയിൽ രഹസ്യാത്മകതയും രാഷ്ട്രീയതന്ത്രവുമില്ലെന്നാണ് സുപ്രിയ ഇന്നലെ പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുകയും അതിന്റെ നടത്തിപ്പിന് വ്യക്തമായ രൂപരേഖയുണ്ടാക്കുകയും ചെയ്താൽ മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് പരിഗണിക്കുമെന്ന് സുപ്രിയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശിവസേന (ഉദ്ധവ്) എംപി അരവിന്ദ് സാവന്ത്, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി എന്നിവരെ ഡൽഹിയിലേക്കു വിളിപ്പിച്ചെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബില്ലിനെപ്പറ്റി തങ്ങളോട് വിശദീകരിച്ചുവെന്നും സുപ്രിയ പറഞ്ഞു.
Kerala
കോഴിക്കോട്: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കർഷക പെൻഷൻ പദ്ധതിയെ യുഡിഎഫും കൈവിടുന്നോ? ബജറ്റിൽ കേരള കർഷക ക്ഷേമനിധി ബോർഡിനുള്ള തുക വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ബോർഡിനുള്ള വിഹിതം രണ്ടു കോടിയാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 50 ലക്ഷമായി ചുരുക്കി. ഇതോടെ, ബോർഡിന്റെ തുടർപ്രവർത്തനങ്ങൾക്കു ഫണ്ടില്ലാതായിരിക്കുകയാണ്.
ജീവനക്കാർക്കുള്ള ശന്പളത്തിനു പോലും ഈ തുക തികയില്ലെന്നാണ് പറയുന്നത്. 2023ൽ ഡയറക്ടർ ബോർഡിന്റെ കാലാവധി തീർന്നെങ്കിലും എൽഡിഎഫ് സർക്കാർ തുടരാൻ അനുവദിക്കുകയായിരുന്നു.
നിലവിലുള്ള, ഡയറക്ടർ ബോർഡ്തന്നെയാണു തുടരുന്നത്. 2021ൽ അംശദായം അടച്ചുതുടങ്ങി 60 വയസ് കഴിഞ്ഞ 294 പേർക്ക് ഈ വർഷം ഡിസംബർ ഒന്നു മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതാണ്. ഓരോ മാസം കഴിയുന്പോൾ പെൻഷൻ നല്‍കേണ്ടവരുടെ എണ്ണത്തിൽ വർധനയുണ്ടാകും.
എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021ലാണ് കർഷക പെൻഷൻ പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം.
പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയെങ്കിലും ധനവകുപ്പ് ഇതിനെ അനുമതി കൊടുത്തിരുന്നില്ല.
Kerala
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ‘കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020’ പ്രകാരം വരുമാനച്ചോര്‍ച്ച രൂക്ഷമായി. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ബോര്‍ഡിന്റെ ആനുകൂല്യ വിതരണം പൂര്‍ണമായും തടസപ്പെട്ടു. 13 മാസത്തെ പെന്ഷന് കുടിശിക ഇനത്തില്‍ മാത്രം 915 കോടി രൂപയും മറ്റാനുകൂല്യ വിതരണത്തില്‍ 400 കോടി രൂപയും അടക്കം ആകെ 1,315 കോടി രൂപയുടെ കുടിശികയാണ് ബോര്‍ഡിനു മുന്നിലുള്ള വെല്ലുവിളി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2025 മേയ് വരെയുള്ള പെന്‍ഷനും 2025 ഡിസംബര്‍ 31 വരെയുള്ള മരണാനന്തര ആനുകൂല്യവും ഇതേ കാലയളവിലുള്ള മറ്റാനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നു. അതിനുശേഷമുള്ള മാസങ്ങളില്‍ ആനൂകൂല്യ വിതരണം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണവും പെന്ഷന് തുകയും വര്‍ധിച്ചുവരുന്നതിനിടെയാണ് ബോര്‍ഡിന്റെ വരുമാന സ്രോതസില്‍ ഇടിവുണ്ടായത്. 2025 നവംബര്‍ 21നു നിലവില്‍ വന്ന കേന്ദ്രത്തിന്റെ ലേബര്‍ കോഡ് അനുസരിച്ച് 50 ലക്ഷത്തിനു മുകളില്‍ നിര്‍മാണച്ചെലവു വരുന്ന വീടുകള്‍ക്കു മാത്രം നിര്‍മാണ സെസ് നല്കിയാല് മതി.
കേരളത്തിലെ നിയമപ്രകാരം (1986ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും) 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ക്ക് സെസ് പിരിച്ചിരുന്നു. കുറഞ്ഞ പരിധി 50 ലക്ഷമായി ഉയര്‍ത്തിയത് വീട്ടുടമകള്‍ക്ക് ആശ്വാസമായെങ്കിലും ബോര്ഡിനുണ്ടാക്കിയതു വന്‍ വരുമാനച്ചോര്‍ച്ചയാണ്.
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണു സെസ് ഈടാക്കുന്നത്. ബോര്‍ഡിന്റെ പ്രധാന വരുമാനമായ സെസ് തൊഴിലാളികള്‍ക്കു പെന്ഷന് നല്‍കാനാണ് വിനിയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമപരമായി സെസ് പരിധി വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ 50 ലക്ഷത്തില്‍ താഴെയായി കുറയ്ക്കാന്‍ കഴിയില്ല.
കേരളത്തില്‍ നിര്‍മിക്കുന്നതില്‍ വലിയൊരു പങ്ക് ഇടത്തരം വീടുകളുടെയും നിര്‍മാണച്ചെലവ് 10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലാണ്. സെസ് പരിധി 50 ലക്ഷമായി ഉയര്‍ത്തിയതോടെ ഈ കെട്ടിടങ്ങളെല്ലാം സെസ് പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടും.
നിലവില്‍ പ്രതിവര്‍ഷം സെസ് വരുമാനമായി 600 കോടിയോളം രൂപ ലഭിച്ചിട്ടും ബോര്‍ഡിന് കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 2025-26 വര്‍ഷത്തില്‍ 616.91 കോടി രൂപയാണ് സെസ് വരുമാനം. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ക്ഷേമനിധിയിലെ നീക്കിയിരിപ്പ് തുക 56.90 കോടി രൂപ മാത്രമാണ്. 1315 കോടിയുടെ മൊത്തം കുടിശിക നിലനില്‍ക്കുമ്പോഴാണ് ഖജനാവിന്റെ പരിതാപകരമായ ഈ അവസ്ഥ.
Kerala
ഉള്ളൂർ: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. പള്ളിത്തുറ സെന്റ് പീറ്റേഴ്സ് ലെയിൻ ഹൗസ് നമ്പർ 205-ൽ നിർമല ജോയിയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ഏവിയേറ്റർ സ്കൂട്ടർ ആണ് കത്തി നശിച്ചത്.
ഇന്ന് രാവിലെ പത്തോടെ ആനയറ പാലത്തിന് സമീപമാണ് സംഭവം. നിർമല ജോയിയും ഭർത്താവും കൂടി വീട്ടിൽ നിന്ന് വിഴിഞ്ഞത്തേക്ക് പോകുകയായിരുന്നു. വാഹനത്തിൽ ഫുൾ ടാങ്ക് പെട്രോൾ ഉണ്ടായിരുന്നു.
വാഹനത്തിന്റെ ബാറ്ററിയിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. യാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ ദമ്പതികൾ സ്കൂട്ടർ നിർത്തി. തുടർന്ന് വളരെ വേഗം വാഹനത്തിലേക്ക് തീപടരുകയായിരുന്നു.
ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് എത്തിയെങ്കിലും അപ്പോഴേക്കും സ്കൂട്ടർ പൂർണമായും കത്തി നശിച്ചിരുന്നു.
കത്തിയ വാഹനം പോലീസ് സ്ഥലത്തെത്തി റോഡിൽ നിന്നും നീക്കം ചെയ്തു.
Kerala
കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്.
സംഭവത്തെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടംകുഴി ഗവൺമെന്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഇയാസ്.
Kerala
കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും നടപടി വൈകുന്നതിനാലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് സമൂഹത്തില്‍ അരാജകത്വത്തിന് വഴിയൊരുക്കുമെന്ന് കോടതി കുറ്റപ്പെടുത്തി.
കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിമര്‍ശനം.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഈ മാസം ഒമ്പതിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പതിനഞ്ചാം തീയതിയായിട്ടും എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസാണെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
കൃത്യസമയത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. പ്രതികളുടെ ഹര്‍ജി നാളെ ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.
National
ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്.
ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി.
യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..
Kerala
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡായ അവറാച്ചൻ ഉന്നതിയിൽ പുതിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഇവാനിയ മരിയ സജേഷാണ് നാട്ടുകാരുടെ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് കത്തെഴുതിയത്.
അന്‍പതിലധികം കുട്ടികൾ വൈകുന്നേരങ്ങളിൽ ഓടിക്കളിച്ചു വളരുന്ന പ്രദേശത്താണ് ഇപ്പോൾ കള്ളുഷാപ്പ് തുടങ്ങാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നതെന്ന് ഇവാനിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഷാപ്പിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികളും കുട്ടികളുടെ മാതാപിതാക്കളും ചേർന്ന് വലിയ സമരത്തിലാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസില്ലാതിരുന്നതിനാൽ തങ്ങളും സമരപ്പന്തലിൽ പോയിരുന്നുവെന്ന് കത്തിൽ പറയുന്നു.
എന്നാൽ അവിടെ പോലീസും കള്ളുഷാപ്പുകാരുടെ ആളുകളും നാട്ടുകാരും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. ഇത് കണ്ട് തങ്ങളെല്ലാം വല്ലാതെ ഭയന്നുപോയെന്നും കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.
'സർ, കള്ളുഷാപ്പ് ഇവിടെനിന്നും മാറ്റിത്തരുവാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാണ് കത്ത് എഴുതുന്നത്.
അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു," എന്ന വൈകാരികമായ വരികളോടെയാണ് ഇവാനിയ കത്ത് അവസാനിപ്പിക്കുന്നത്. പ്രദേശത്ത് ജനകീയ സമിതിയുടെ സമരം ശക്തമായി തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അഞ്ചാം ക്ലാസുകാരി കത്തയച്ചത്.
National
ന്യൂഡൽഹി: 'ത്രീ ഇഡിയറ്റ്സ്' എന്ന സിനിമയിലെ 'ഫുൻസുഖ് വാംഗ്ഡു' എന്ന കഥാപാത്രത്തിന് പ്രചോദനമായ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ നിരാഹാര സമരത്തിന് പിന്തുണയുമായി നടൻ ഓമി വൈദ്യ. 2009-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ 'ചതുർ' (സൈലൻസർ) എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഓമി വൈദ്യ, വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസം സംബന്ധിച്ച നയങ്ങളിലെ പിഴവുകൾ എന്നിവയിൽ പ്രതിഷേധിച്ചാണ് സോനം വാംഗ്ചുക്ക് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. ജൂൺ 28-ന് തുടങ്ങിയ സമരം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരീരഭാരം എട്ടു കിലോയോളം കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി താഴുകയും ചെയ്തിട്ടുണ്ട്.
"ഫുൻസുഖ് വാംഗ്ഡു' മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല," എന്നാണ് ഓമി വൈദ്യ തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച്, അദ്ദേഹം ഉയർത്തുന്ന വിഷയങ്ങൾ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഓമി വൈദ്യ അഭ്യർത്ഥിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെ് വിദഗ്ധ സമിതി അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി നിർദേശിച്ചതായും പദ്ധതിയെക്കുറിച്ച് സർക്കാർ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. മുമ്പ് കെ-റെയിൽ പദ്ധതിയിൽ സംഭവിച്ച അബദ്ധങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന നിലപാടിലാണ് സർക്കാർ.
അതിവേഗ റെയിൽ പദ്ധതിയിൽ സർക്കാർ വീണ്ടും വിശദമായ പഠനം നടത്തും. ഇതിനായി ഭൂമി ലഭ്യത അടക്കമുള്ള പ്രായോഗിക വശങ്ങൾ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനായി പ്രത്യേക പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ മാപ്പിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ഇനിമുതൽ പദ്ധതികളിൽ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
National
ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ബംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.
Kerala
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും തട്ടിയെടുത്ത പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുണ്ടായിരുന്ന 30 ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു.
പ്രതികളായ അവിനാശ് ശുക്ല, അനുകൽപ് മിശ്ര എന്നിവരാണ് ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്. പോലീസ് കസ്റ്റഡിയിൽ നടന്ന ചോദ്യം ചെയ്യലിൽ അനുകൽപ് മിശ്ര ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പുറമേ, വൻ പലിശയ്ക്ക് പണം കടം നൽകുകയും, തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വീടുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണ സംഘം നിർദേശം നൽകിയത്.
അയോധ്യ ക്ഷേത്രത്തിലെ കൊള്ളയിൽ ഇപ്പോൾ അറസ്റ്റിലായ എട്ട് പ്രതികളുമായി അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന നൽകുന്ന സൂചന. ക്ഷേത്രത്തിൽ കാണിക്ക എണ്ണാൻ നിയോഗിക്കപ്പെട്ട 150 ജീവനക്കാരിൽ എട്ട് പേർ മാത്രമാണ് നിലവിൽ പ്രതികളായിട്ടുള്ളത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, എല്ലാവരും പ്രതികളാണെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ട്രസ്റ്റ് നേതൃനിരയിലേക്ക് അന്വേഷണം നീളില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ. നിലവിൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്.
നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണസ്ഥിതിയിലാക്കിയ ശേഷം ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് ദുരന്തനിവാരണ സേന നിർദേശം നൽകി.
കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
National
ന്യൂഡൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം പാർലമെന്റിലേക്കു മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സോനം വാംഗ്ചുക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാരസമരം 12 ദിവസം പിന്നിട്ടിട്ടും കേന്ദ്രസർക്കാർ മൗനം തുടരുന്നതിനിടയിലാണു പാർലമെന്റ് മാർച്ച്.
അതിനിടെ സോനം വാംഗ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി ജന്തർ മന്തറിൽ നിരാഹാരം നടത്തുകയായിരുന്ന എഐഎസ്എ വിദ്യാർഥിസംഘടനയുടെ പ്രവർത്തകൻ ഹൃഷികേശിനെ മോശം ആരോഗ്യനിലയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ബംഗളൂരു: കർണാടകയിലെ യെല്ലാപ്പൂരീൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ധാര്‍വാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സഞ്ജീവ് അങ്ങാടി (33), ഡ്രൈവർ ബസവരാജ് (48), അഭിഷേക് ഈശ്വർ (28), അക്ഷയ് (26), അഭിഷേക് (26), മഞ്ജുനാഥ് ചുളക്കി (32) എന്നിവരെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.
ധാര്‍വാഡില്‍ നിന്ന് ധര്‍മസ്ഥലയിലേക്കും ചിക്മംഗളൂരിലേക്കും വന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഏഴും പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കെസിഎല്ലിന്റെ മികച്ച തലക്കെട്ടിനുള്ള അവാര്‍ഡ് ദീപികയ്ക്ക്.
‘സിക്സസ് സല്മാന് കാലിക്കറ്റ് സക്സസ്’, ‘മാനം തെളിഞ്ഞു കൊല്ലത്തിന്റെ മനസും നിറഞ്ഞു’, ‘കൊല്ലത്തിനു വിജയാഭിഷേകം’ ഉള്‍പ്പെടെയുള്ള തലക്കെട്ടുകളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
15000 രൂപയാണ് അവാര്‍ഡ്. 2025 ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ദീപികയ്ക്കു വേണ്ടി സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുരസ്കാരങ്ങള്‍ ജൂലൈ എട്ടിനു വൈകുന്നേരം കോവളത്തെ ദ ലീല റാവിസ് ഹോട്ടലില്‍ നടക്കുന്ന കെസിഎല്‍ മീഡിയ അവാര്‍ഡ് നൈറ്റില്‍ വിതരണം ചെയ്യും. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മികച്ച സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് രാകേഷ് കെ. നായര്‍ (മാതൃഭൂമി), അനീഷ് ജി. നായര്‍ (മലയാള മനോരമ), അനിരു അശോകന് (മാധ്യമം) എന്നിവര്‍ അര്‍ഹരായി.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് പി.കെ ശ്രാവണ്‍ കൃഷ്ണ (ഏഷ്യാനെറ്റ് ന്യൂസ്), മഹേഷ് പോലൂര് (മീഡിയ വണ്‍), ടി.എസ് ഹരികൃഷ്ണ (മാതൃഭൂമി ന്യൂസ്) എന്നിവര്‍ പങ്കിട്ടു.
SUNDAY DEEPIKA
പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ഗ്രഹത്തിൽ ജീവന് തുടിക്കുന്നുണ്ടോ..? നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യന്റെ സ്വസ്ഥതയില്ലാത്ത അന്വേഷണത്തിൽ വന്പൻ വഴിത്തിരിവ്. അമേരിക്കയുടെ "നാസ'യാണ് ബഹിരാകാശ ഗവേഷണ രംഗത്തെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ നടത്തിയത്.
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ ഉപരിതലത്തില്‍ അമോണിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു! നാസയുടെ "ഗലീലിയോ' പേടകം ശേഖരിച്ച വിവരങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
യൂറോപ്പയിലെ മഞ്ഞുപാളി
1989ല്‍ വിക്ഷേപിച്ച ഗലീലിയോ പേടകം 1997ല്‍ വ്യാഴത്തെ വലംവയ്ക്കുന്നതിനിടെ ശേഖരിച്ച വിവരങ്ങളാണ് വീണ്ടും പഠനവിധേയമാക്കിയത്. ഗലീലിയോയിലെ "നിയര്‍ ഇന്‍ഫ്രാറെഡ് മാപ്പിംഗ് സ്പെക്ട്രോമീറ്റര്‍' (എൻഐഎംഎസ്) നല്കിയ വിവരങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ പുതിയ ഭൂപടത്തിലാണ്, യൂറോപ്പയുടെ ഉപരിതലത്തില്‍ അമോണിയ അടങ്ങിയ സംയുക്തങ്ങള്‍ കണ്ടെത്തിയത്.
യൂറോപ്പയുടെ ഉപരിതലം, കിലോമീറ്ററുകളോളം കനത്ത മഞ്ഞുപാളികൾ മൂടിയിരിക്കുന്നു. മഞ്ഞുപാളികള്‍ക്കിടയില്‍ വലിയ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിള്ളലുകളുടെ സമീപമാണ് അമോണിയയുടെ സാന്നിധ്യം കൂടുതൽ.
മഞ്ഞുപാളികളുടെ അടിഭാഗത്തു ലവണാംശമുള്ള സമുദ്രം യൂറോപ്പയില്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഉറച്ചുവിശ്വസിക്കുന്നു. അമോണിയയുടെ സാന്നിധ്യം സമുദ്രത്തിലെ രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവിടെ ജീവന് അനുകൂലമായ സാഹചര്യമുണ്ടോ എന്നതിനെക്കുറിച്ചും പുതിയ സൂചനകള്‍ നല്കുന്നു. സൗരയൂഥത്തില്‍ ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യം തേടിയുള്ള യാത്രയില്‍ യൂറോപ്പ ഇനി പ്രധാന ലക്ഷ്യസ്ഥാനമായി മാറും.
ഗലീലിയോ ദൗത്യം 2003ല്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും ലഭ്യമായ വിവരങ്ങൾ ഇന്നും ശാസ്ത്രസമൂഹത്തിൽ അദ്ഭുതമാണ്.
യൂറോപ്പ ക്ലിപ്പര്‍ ദൗത്യം
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവന്റെ സാന്നിധ്യം തേടി, 2024 ഒക്ടോബറിൽ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് യൂറോപ്പ ക്ലിപ്പര്‍. ഭൂമിക്കുപുറത്തു ജീവന് നിലനില്ക്കാന് സാധ്യതയുള്ള ഇടമായി ശാസ്ത്രജ്ഞര്‍ യൂറോപ്പയെ കരുതുന്നുണ്ട്.
2030ൽ എത്തും
യൂറോപ്പ ക്ലിപ്പർ 2030 ഏപ്രിലില്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. പ്രപഞ്ചത്തില്‍ നാം തനിച്ചാണോ, അതോ മറ്റെവിടെയെങ്കിലും ജീവന് ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ചിലപ്പോൾ സാധിച്ചേക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
Leader Page
ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന നവോത്ഥാന പ്രക്ഷോഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ദേശീയശ്രദ്ധ ആകർഷിച്ചതുമായ ഒന്നായിരുന്നു വൈക്കം സത്യഗ്രഹം. 1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23നു സമാപിച്ച 603 ദിവസം നീണ്ടുനിന്ന ഈ സമരം, അന്നത്തെ തിരുവിതാംകൂർ രാജ്യത്ത് നിലനിന്നിരുന്ന അയിത്തം എന്ന ദുരാചാരത്തിനെതിരേയായിരുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. സമരഭൂമിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേർന്നതോടെ വൈക്കം സത്യഗ്രഹം അഖിലേന്ത്യാ ശ്രദ്ധ നേടി.
1925 മാർച്ചിൽ മഹാത്മാഗാന്ധി വൈക്കത്തെത്തി അധികാരികളുമായും യാഥാസ്ഥിതികരുമായും ചർച്ചകൾ നടത്തി. ഗാന്ധിജിയുടെ ഇടപെടലുകൾ സമരത്തിന് പുതിയ ദിശാബോധം നൽകി. ഒടുവിൽ, 1925 നവംബർ 23ന് തിരുവിതാംകൂർ സർക്കാർ ഒരു ഒത്തുതീർപ്പ് പ്രഖ്യാപിച്ചു. ക്ഷേത്രത്തിലേക്കുള്ള നാല് വഴികളിൽ മൂന്നെണ്ണവും എല്ലാ വിഭാഗക്കാർക്കും തുറന്നുകൊടുത്തു. ഈ വിജയം പൂർണമല്ലായിരുന്നെങ്കിലും, കേരളത്തിലെ ജാതിവിവേചനത്തിനെതിരായ ആദ്യത്തെ ആസൂത്രിതവും വിജയകരവുമായ പ്രക്ഷോഭമായി വൈക്കം സത്യഗ്രഹം മാറി.
അന്ന് മാന്നാനം കുന്നിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദീപിക 60 കിലോമീറ്റർ അപ്പുറമുള്ള വൈക്കത്തെ സത്യഗ്രഹസമരത്തെ ജാഗ്രതയോടെ നീരിക്ഷിച്ചുകൊണ്ടിരുന്നു. സത്യഗ്രഹ പ്രസിദ്ധീകരണശാലയിൽനിന്നുള്ള വാർത്താകുറിപ്പുകൾ, ദേശീയ നേതാക്കളുടെ സന്ദർശന റിപ്പോർട്ടുകൾ, പ്രസംഗങ്ങൾ തുടങ്ങിയവ അതീവ പ്രാധാന്യത്തോടെ പ്രസീദ്ധികരിച്ചു. ഒരു ഡസനിലേറെ മുഖപ്രസംഗങ്ങിലൂടെ ദീപിക നിലപാടുകൾ ഉറക്കെപ്പറഞ്ഞു.
ചരിത്രത്തിന്റെ ഈടുവയ്പായ ആ മുഖപ്രസംഗങ്ങളിലേക്ക് ഒരു പുനർസന്ദർശനം.....
വൈക്കം ക്ഷേത്രപ്രാന്തത്തിലുള്ള ഏതാനും വഴികൾ ‘തീണ്ടൽ’ ജാതിക്കാർക്കു പ്രവേശനസ്വാതന്ത്ര്യമില്ലാതെ ദീർഘകാലത്തേക്കു വച്ചുകൊണ്ടിരുന്ന മാമൂലിനെ ഭേദിക്കാനുത്സാഹിച്ചതിൽനിന്നുൽഭൂതമാണ് ഇപ്പോൾ സുപ്രസിദ്ധമായിട്ടുള്ള സത്യാഗ്രഹ സംരംഭം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പട്ടിക്കും പന്നിക്കും പ്രവേശ്യമായ ക്ഷേത്രപരിസരങ്ങൾ സമസൃഷ്ടങ്ങൾക്കു നിരോധിച്ചിട്ടുള്ള ചേതോവികാരം തീർച്ചയായും ഗർഹണീയം തന്നെ.
ജാതിപ്പിശാചിന്റെ മാറ്റിത്തംകൊണ്ടുണ്ടായിട്ടുള്ള ഹിന്ദു സമുദായത്തിലെ ദുരാചാരങ്ങൾ നീതീകരിക്കപ്പെടാവുന്നതല്ലാ. സർവ്വഥാ സമത്വവും സഹോദരത്വവും പ്രസംഗിക്കുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ പോലും ഈ ദുരാചരപടലം ഹിന്ദുക്കളിൽനിന്നു സംക്രമിച്ചു സമുദായ നഭോമണ്ഡലത്തെ ഏതാണ്ടു കാളീമേഘാച്ഛാദിതമാക്കുന്നുണ്ടെന്നുള്ള പാരമാർത്ഥ്യം ആലോചിക്കുമ്പോൾ, ജന്മഭൂമിയായ ഹിന്ദുസമുദായത്തിൽ അവ ഉത്പാദിപ്പിക്കുന്ന അനർത്ഥങ്ങൾ എത്രമാത്രമെന്നു ഊഹിക്കുക പ്രയാസമാണ്. വികാസവും കൃത്യബോധവുമില്ലാത്ത മനസ്സിന്റെ ലക്ഷണങ്ങളായേ ഈവക ആചാരങ്ങൾ പരിഗണിക്കപ്പെടേണ്ടതുള്ളൂ.
20 മേയ് 1924
വൈക്കം ക്ഷേത്രറോഡുകളിലെയും പരിതപ്രദേശങ്ങളിലെയും സ്ഥിതി ഒരാഴ്ചയായിട്ടു തീരെ അനാഥമായിത്തീർന്നിരിക്കുന്നു. അവിടെനിന്നു ഞങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാൻ പോലും നിവൃത്തിയില്ലാത്തവിധത്തിൽ അത്ര ഭയങ്കരങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ സത്യാഗ്രഹികളോടുള്ള പോലീസിന്റെയും ഒരുകൂട്ടം സവർണ്ണഹിന്ദുക്കളുടെയും അനുവർത്തനം തീരേ അനഭിലഷണീയമായ ഒരു നിലയെ പ്രാപിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. രണ്ടുമൂന്നു ദിവസത്തേക്കു പോലീസുകാർ സത്യഗ്രഹ വാളന്റിയന്മാരെ അതികഠിനമായി ദേഹോപദ്രവമേല്പിക്കയും തൽഫലമായി വാളന്റിയാന്മാരിൽ ചിലർ നേരേ ശ്വാസം വിടാനും വെള്ളമിറക്കാനും കൂടി പാടില്ലാത്ത നിലയിലാകുകയും ചെയ്തു. കഴുത്തിലും നെഞ്ചത്തും ഗുഹ്യപ്രദേശങ്ങളിലും തുടരെകൊണ്ട ഇടിയും ചവിട്ടും നിമിത്തം വാളന്റിയാന്മാരിൽ ചിലർ തീരെ അവശരായി ചികിത്സയിൽ കിടക്കുന്നതായിട്ടാണറിവ്.
വൈക്കത്തെ സത്യഗ്രഹികൾ പ്രദർശിപ്പിക്കുന്ന ക്ഷമയും സഹനശീലവും അത്ഭുതകരമായിരിക്കുന്നു എന്നുകൂടിപ്പറയാതെ നിവൃത്തിയില്ല. അവരും എതിരിടുമായിരുന്നെങ്കിൽ ഇപ്പോൾ വൈക്കം ഒരു നിണക്കളമായിതന്നെ പരിണമിക്കുമായിരുന്നെതോർക്കുമ്പോൾ അവരുടെ സഹനശക്തിയെ പ്രത്യേകം ശ്ലാഘിക്കേണ്ടിയിരിക്കുന്നു.
28 ജൂൺ 1924
വൈക്കത്തെ അനാഥസ്ഥിതിയ്ക്ക് ഇനിയും വലിയ അന്തരമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ സത്യഗ്രഹികളോടുള്ള പോലീസുകാരുടെയും സവർണ്ണ സംഘകേഡികളുടെയും അനുവർത്തനരീതിയ്ക്ക് ഏതാണ്ടു ഒരു മാറ്റം ഏതാനും ദിവസങ്ങളായി വന്നിട്ടുണ്ടെന്നു സമ്മതിക്കാം. സത്യഗ്രഹ വാളന്റിയറന്മാരുടെ മീശ വലിച്ചുപറിക്കുക, അവരെ കുനിച്ചുനിറുത്തി മുതുകത്തു ചവിട്ടുക, നെഞ്ചിനും നാഭിയ്ക്കും തൊഴിക്കുക, തലയ്ക്കടിക്കുക, പത്തൽ കൊണ്ടു കവിൾ കുത്തിക്കീറുക, അവരുടെ ഉടപ്പും തുണിയും വലിച്ചുപറിച്ചു തീകൊടുക്കുക, ഉച്ചത്തിൽ പൂരപ്പാട്ടു പാടുക മുതലായ മൃഗീയകർമ്മങ്ങൾ കുറെദിവസങ്ങളായി നടക്കുന്നില്ല. എന്നിരുന്നാലും വൈക്കത്തു പടിഞ്ഞാറേനടയിലുള്ള റോഡിൽ കേൾപ്പോരും കേൾവിയുമില്ലാത്ത ഒരു നിലയിൽ മുറയ്ക്കു പല കാര്യങ്ങൾ ഇപ്പോഴും നടന്നുവരുന്നതായി ഇവിടെ കിട്ടുന്ന റിപ്പോർട്ടുകൾ വിളിച്ചുപറയുന്നുണ്ട്.
12 ജൂലൈ 1924
വൈക്കത്തെ സത്യഗ്രഹത്തിനായി പല സ്ഥലങ്ങളിൽനിന്നും ആളുകൾ വാളന്റിയറന്മാരായി ചേർന്നുകൊണ്ടിരിക്കുന്നെങ്കിലും, എതിർകക്ഷികളും ഇതിനെതിരായി പലെവിധത്തിൽ ഊർജ്ജിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് അറിയുന്നത്. ഇങ്ങനെ രണ്ടു കക്ഷികളും അവരുടെ നിശ്ചയത്തിൽനിന്നു വ്യതിചലിക്കാതെ ഔർജ്ജിത്യത്തോടെ നടത്തുന്ന ഈ സംരംഭം, എന്തെല്ലാം അനാശാസ്യസംഭവങ്ങൾക്കു നിദാനമായിത്തീരുമെന്നു പലർക്കും ആശങ്കയുണ്ട്. ഈതരുണത്തിൽ ഗവർമ്മെണ്ടിൽനിന്നും ചെയ്യേണ്ടത്, ക്രിസ്ത്യാനികൾക്കും മുഹമ്മദീയർക്കും ഗതാഗത സ്വാതന്ത്ര്യമുള്ള വൈക്കം ക്ഷേത്രറോഡിൽക്കൂടി ഈഴവർ മുതലായ അവർണ്ണ ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയും ബന്ധനസ്ഥരാക്കിയവരെയെല്ലാം വിട്ടയക്കുകയുമാണ്, ഒരു പരിഷ്കൃത ഗവർമ്മെണ്ടിന് അനുയോജ്യമായ മഹാമനസ്കതയോടും നീതിബോധത്തോടുംകൂടി തിരുവിതാംകൂർ ഗവർമ്മെണ്ടു കഴിയുന്നതും എളുപ്പത്തിൽ ഇങ്ങനെ പ്രവർത്തിച്ചു കാണ്മാൻ ഞങ്ങൾ കാത്തിരിക്കുന്നു.
1 ഏപ്രിൽ 1924
Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Kerala
കൊച്ചി: മലയാളത്തിലെ ആദ്യ വാർത്താ വെബ്സൈറ്റായ ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് റീ ലോഞ്ച് ചെയ്തു. തൃക്കാക്കര റിക്കാ ക്ലബിൽ നടത്തിയ ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ നടൻ നരെയ്ൻ സ്വിച്ച് ഓൺ ചെയ്തു. ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ലോഞ്ച് ചെയ്തു.